Friday, May 29, 2015

ഫെയ്സ്ബുക്ക് വിപ്ലവം.!

ഒരു കാലത്ത് ഫെയ്സ്ബുക്കിൽ സജീവമായിരുന്ന ചിലരെ പരിചയപ്പെടാം. 
ഒന്ന്: 'നാട്ടിന്‍ പുറത്തിന്റെ നന്മ നിറഞ്ഞ ചില കഥകള്‍ അല്ലെങ്കില്‍ ഒരു പാചകകുറിപ്പ് ഒപ്പം ഒരു തണുത്ത സുപ്രഭാതവും. ഫെയ്സ്ബുക്കിൽ സജീവമായിരുന്ന പാലൂര്‍ക്കാരന്‍ രസികന്‍. പിന്നെ കുറച്ച് നാളത്തേക്ക് ആളെ കാണാന്‍ ഇല്ല. "എന്താ ചേട്ടാ ഇപ്പോള്‍ കാണാനേ ഇല്ലല്ലോ." ഓ. ഞാന്‍ ഗള്‍ഫ് ജീവിതം മതിയാക്കി. ഇപ്പം നാട്ടില്‍ തന്നെ കുറച്ച് കോണ്ട്രാക്റ്റ് പണികളുമായി അങ്ങനെ കഴിയുന്നു. ഇതൊക്കെ വേറെ ഒരു പണിയും ഇല്ലാത്തവര്‍ക്കല്ലേ പറ്റൂ."
"അപ്പം ചേട്ടന്‍ അവിടെ പണിയൊന്നും ചെയ്തിരുന്നില്ലേ."
"അത് അറബീടെ ഓഫീസ് അല്ലേ. അറബി വരുമ്പം മാത്രം പണി ചെയ്താ മതി. ഇവിടെ അങ്ങനെ പറ്റുമോ. നമ്മളു പണിയെടുത്താല്‍ നമുക്ക് കിട്ടും."
"ശെരി. പിന്നെ കാണാം."
കേസ്2:. മുഖപുസ്തകത്തിലെ ജ്വലിക്കുന്ന യുവത്വം. ആള് അസല് കമ്മ്യൂണിസ്റ്റ്. വീയെസ്സിന്റെ കടുത്ത ആരാധകന്‍. ടി.പി കേസില്‍ വാദി ഭാഗം വക്കീല്‍ ആക്കിയിരുന്നെങ്കില്‍ എന്നേ പ്രതികള്‍ക്ക് വധ ശിക്ഷ കിട്ടിയേനെ. പെട്ടന്ന് ഒരു ദിവസം ഫെയ്സ്ബുക്കില്‍ ആളെ കാണാന്‍ ഇല്ല. രണ്ട് മൂന്ന് മാസത്തിന് ശേഷം ഒരു സ്റ്റാറ്റസ് കണ്ടു. 
"വൈവിധ്യമാര്‍ന്ന വസ്ത്ര ശ്രേണി. എല്ലാ പ്രായക്കാര്‍ക്കും.! 10 മുതല്‍ 50 ശതമാനം വരെ ഡിസ്ക്കൌണ്ട്!!" അന്വേക്ഷിച്ചപ്പോള്‍ അറിഞ്ഞു, ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടില്‍ ടെക്സ്റ്റയില്‍ തുടങ്ങി. വീയെസ്സിന് വീയെസിന്റെ കാര്യം. നമുക്ക് നമ്മുടെ കാര്യം. 
കേസ്3: നാട്ടിലെ വിലക്കയറ്റം, അഴിമതി, കെടുകാര്യസ്ഥത, വര്‍ഗ്ഗീയ പ്രീണനം തുടങ്ങിയവയെ കുറിച്ച് തുരുതുരാ പോസ്റ്റുകള്‍. ഇടക്ക് ഒരു മാസം കാണാന്‍ പറ്റില്ല. വീണ്ടും വയര്‍ലെസ്സ് വിപ്ലവം. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും രണ്ട് മാസം കാണാന്‍ കിട്ടില്ല. എവിടെ പോകുന്നു ഈ വിപ്ലവം?
അന്വേക്ഷിച്ചപ്പോള്‍ അറിഞ്ഞു. ആള് ഗള്‍ഫില്‍ ആണ്. അവധിക്ക് നാട്ടില്‍ പോകുമ്പോഴാണ് ഫെയ്സ്ബുക്കിനും അവധി കൊടുക്കുന്നത്. ഒപ്പം വിപ്ലവത്തിനും. ആള് നാട്ടിലായിരിക്കുമ്പോഴും നാട്ടില്‍ അഴിമതിക്കെതിരെയും വിലക്കയറ്റത്തിനെതിരേയും പല സമരങ്ങളും നടക്കും. അതിലൊന്നും പുള്ളിയെ കാണാന്‍ കിട്ടില്ല. "ആകെ ഒരു മാസത്തെ അവധി. അത് ഭാര്യയോടും കുട്ടികളോടും ഒപ്പം ചിലവിടുമോ അതോ വെയില് കൊള്ളുമോ?" വിപ്ലവം പിന്നേം വരും!
കേസ് 4: ഫെയ്സ്ബുക്കില്‍ അര്‍മാദിച്ചു നടന്ന ഒരു കോളേജ് അധ്യാപകനെ പിടിച്ച് ഒരു പുതിയ കോളേജിന്റെ 'സ്പെഷ്യല്‍ ആപ്പീസര്‍' ആക്കി. അതോടെ അങ്ങേര് ഫെയ്സ് ബുക്ക് അടച്ചു വെച്ച്, ടെക്സ്റ്റ് ബുക്ക് കയ്യിലെടുത്തു. വല്ലപ്പോഴും പഴയ ഓര്‍മ്മകള്‍ അയവിറക്കി ഒരു ഫോട്ടോ ഇട്ടാലായി. മനുഷ്യര് നന്നാവുന്ന വിധമേ..
കേസ് 5: "എന്താ ഫെയ്സ് ബുക്കില്‍ പഴയത് പോലെ കാണാന്‍ ഇല്ലല്ലോ..?"
"ഓ. ഓഫീസ് മാറി. പുതിയ ഓഫീസില്‍ നെറ്റ് ഇല്ല. അറബിക്ക് ഇന്റര്‍നെറ്റിന്റെ ABCD അറിയില്ല."
(പക്ഷെ അങ്ങേര്‍ക്കായിരിക്കും AtoZ അറിയുന്നത് എന്ന് പാവം മലയാളി തിരിച്ചറിഞ്ഞില്ല...)
കേസ് 6: സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞ് ഫെയ്സ്ബുക്കിനോട് ഗുഡ് ബൈ പറഞ്ഞ ഒരാളെ എന്റെ അറിവില്‍ ഉള്ളൂ. EPJ നായര്‍ സര്‍. അമേരിക്കയില്‍ എവിടെയോ
ഇരുന്ന് രാത്രികാലങ്ങളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ അവസാന സ്റ്റാറ്റസ് ഇങ്ങനെ ആയിരുന്നു. 
"ഞാന്‍ ജോലിയില്‍ നിന്ന് വിരമിക്കുകയാണ്. ഇനി നിങ്ങളെ 
കാണാന്‍ പറ്റിയെന്ന് വരില്ല. ഗുഡ് ബൈ"
-------
ഒരു സംശയം ഉള്ളത് സോജന്‍ ജോസെഫിന്റെയും സാബുവിന്റെയും ടി. എന്നിന്റെയും മുതലാളിമാര്‍ അറബികളാണോ എന്നതാണ്.. കാഞ്ഞിരപ്പള്ളിയിലെ ദൂരദര്‍ശന്റെ സംപ്രേക്ഷണാധികാരം അറബികള്‍ ആരെങ്കിലും വാങ്ങിയോ എന്ന്.. 
-----------
സെല്‍ഫ് ഗോള്‍: പ്രവാസ കാലമായിരുന്നു ഫെയ്സ്ബുക്കിലെ എന്റെ സുവര്‍ണ കാലം.

ബജറ്റ് 2015


രാവിലെ ഒൻപത് മണിക്ക് തന്നെ ബജറ്റ് അവതരണം തുടങ്ങി. പുറത്ത് ചെറിയ ബഹളം ഉണ്ട്. സഭക്കകത്ത്‌ ആദ്യത്തെ ചെറിയ പ്രതിക്ഷേധങ്ങൾ കെട്ടടങ്ങിയിരിക്കുന്നു. പ്രതിപക്ഷം നിശ്ചലാവസ്ഥയിലാണ്. തന്റെ വാഗ്ധോരണിയിൽ മയങ്ങി സഭ ഒന്നടങ്കം നെടു വീർപ്പിടുന്നത് മാണി സാർ കണ്ട് ഉള്ളാലെ ചിരിച്ചു. പുതിയ പാലങ്ങൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ എല്ലാവര്ക്കും തൊഴിൽ, വീട്, പ്രതിപക്ഷ MLA മാർക്ക് പുതിയ കാർ, പെട്രോൾ അലവൻസ്, വാർദ്ധക്യ കാല പെൻഷനുള്ള കുറഞ്ഞ പ്രായം 50, പെൻഷൻ പ്രായം 60, ശമ്പള കമ്മീഷൻ റിപ്പോർട്ട് വരുന്നതിന് മുന്പ് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും രണ്ടു DA . ... ബജറ്റ് നിർദ്ദേശങ്ങൾ വായിച്ച് വായിച്ച് സമയം പോയത് അറിഞ്ഞില്ല. മൂന്നു മണിക്കൂർ നാൽപ്പത് മിനിട്ട്. റെക്കോർഡ് ബജറ്റവതരണം ! ഭരണ പക്ഷത്തിന്റെ കയ്യടിയേക്കാൾ പ്രതിപക്ഷത്തിന്റെ കയ്യടി ശബ്ദം ഉയർന്നു കേട്ടു.
ഭയങ്കര ദാഹം. മുന്നിലിരുന്ന ഒരു ഗ്ലാസ്‌ വെള്ളം ഒറ്റ വലിക്ക് കുടിച്ചു. കുറച്ചു കൂടി വെള്ളം വേണം. അടുത്ത് നിന്ന വാച്ച് ആൻ വാർഡിലെ ഒരാളെ കൈ കാട്ടി വിളിച്ചു.
'ഡോ, ഒരു ഗ്ലാസ്‌ വെള്ളം വേണം..'
ആരോ പുറത്ത് തോണ്ടി വിളിക്കുന്നു.
' സർ ഇതാ വെള്ളം'
മാണി സാർ ഞെട്ടി ഉണർന്നു..
ചുറ്റും നോക്കി. ഒരു ഗ്ലാസില്‍ വെള്ളവുമായി വാച്ച് ആൻ വാര്‍ഡ്‌ തൊട്ടടുത്ത്‌. നിയമ സഭയ്ക്കകത്താണ്, മുഖ്യമന്ത്രിയും എം.എല്ലെ മാരും എല്ലാവരും ഉണ്ട്.. അവരെല്ലാം നല്ല ഉറക്കത്തിലാണ്.. വാച്ചിൽ നോക്കി, മണി പന്ത്രണ്ട് കഴിഞ്ഞതേ ഉള്ളൂ. നേരം വെളുക്കാൻ ഇനിയും സമയമുണ്ട്. മാണി സാർ തിരിഞ്ഞു കിടന്നു. ശേഷം രാവിലെ.

(2015 ബജറ്റ് അവതരണത്തിന് തലേ ദിവസം (2015 മാര്‍ച്ച്‌ 13) ഫെയ്സ്ബുക്കില്‍ പോസ്റ്റിയത്)
വിശ്വാസികള്‍ക്ക് സമാധാനം ഉണ്ടാകട്ടെ: കേരളത്തിന്റെ പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം, കെ. എം. മാണിയുടെ പതിമൂന്നാം ബജറ്റവതരണം. മാര്‍ച്ച്‌ 13 ന്. അതും ഒരു വെള്ളിയാഴ്ച



എന്നും എപ്പോഴും!

സിനിമയാണ്. നിരൂപണമാണ്.
*****************************************

എന്നും എപ്പോഴും ഒരു മാറ്റവുമില്ലാതെ സിനിമ പിടിക്കുന്ന നമ്മുടെ സ്വന്തം സത്യൻ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ മഞ്ജു വാര്യരും മോഹൻലാലും നായികാ നായകന്മാരായ 'എന്നും എപ്പോഴും' എന്ന ചിത്രത്തെ കുറിച്ചാണ്.
കഥയിലാണോ പ്രശ്നം, കഥാപാത്ര സൃഷ്ടിയിലാണോ പ്രശ്നം അതോ കാണാൻ കേറിയ നമ്മളാണോ പ്രശ്നം എന്നൊന്നുമറിയില്ല. സിനിമ തുടങ്ങുകയാണ്.
മഞ്ജു വാര്യരാണ്, വക്കീലാണ്, ഒരു കുഞ്ഞിന്റെ അമ്മയാണ്. ഒറ്റക്കാണ്.
മോഹൻലാലാണ്, പത്രപ്രവർത്തകനാണ്, നാനോ കാറുണ്ട്, അമ്പതാം വയസിലും അവിവാഹിതനാണ്.
പെണ്ണ് കെട്ടാതെ നടക്കുന്നതിന്റെ കുഴപ്പം കൊണ്ടാണോ എന്നറിയില്ല സ്ഥിരമായി കാറില്‍ പെട്രോൾ ഒഴിക്കാൻ മറക്കുന്ന നായകൻ. സ്വാഭാവികമായും അവർ കണ്ടു മുട്ടേണ്ടതുണ്ട്. പത്രപ്രവര്‍ത്തകന്‍ നായകന്‍ ആണെങ്കില്‍ കണ്ണട കഴുത്തില്‍ തൂക്കണം അതിന് ഒരു വള്ളി വേണം. ഒരു അസിസ്റ്റന്റ് വേണം, അവനെ ഒരു കാരണവുമില്ലാതെ എടാ പോടാ വിളിക്കണം. അമ്പിനും വില്ലിനും അടുക്കാത്ത നായികയും നായകനും ആവണം. അവര്‍ കൂടുതൽ അടുക്കണമെങ്കില്‍ അതിനു പറ്റിയത് നായികയുടെ കുട്ടിക്ക് ഒരു അപകടം ഉണ്ടാകുമ്പോൾ നായകന്‍ അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകുക എന്നതാണ്. എല്ലാം അതാതിന്റെ സമയത്ത് തന്നെ സംഭവിക്കുന്നു. സംവിധായകന്‍ ഏത് കാലത്താണ് സിനിമാ പിടിത്തം തുടങ്ങിയതെന്ന് തെളിയിക്കാന്‍ വേറെ സീനുകള്‍ വേണ്ട. ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടില്ല. അതാണ് സത്യന്‍ അന്തിക്കാടിന്റെ സത്യസന്ധത. സിനിമയുടെ വെള്ളിവെളിച്ചം കണ്ട് വന്ന വഴി മറക്കുന്നവനല്ല ഈ കെ. കെ.
**************************************
എല്ലാം ശുഭ പര്യവസാനിയായി സിനിമ തീരുമ്പോള്‍ ഒരു സംശയം നിങ്ങള്‍ക്ക് തോന്നാം. എന്തിനായിരുന്നു ഇങ്ങനെ ഒരു സിനിമ എന്ന്? പക്ഷെ ഇങ്ങനെ ഒരു സിനിമ വേണം. സത്യന്‍ അന്തിക്കാടിന്റെയും മോഹന്‍ ലാലിന്റെയും അവസാന സിനിമ ഏത് എന്നോ, നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നോ ഏതെങ്കിലും കോടീശ്വരന്‍ പരിപാടിയില്‍ ചോദിക്കുകയാണെങ്കില്‍ ഉത്തരം പറയാന്‍ വേണ്ടി മാത്രം കണ്ടിരിക്കേണ്ട ഒരു ചിത്രം.
***************************************
മനസിലാകാത്ത ഒരു കാര്യം, രാക്ഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ പെന്‍ഷന്‍ പറ്റുന്നില്ല. സിനിമാ നടന്മാരോ സംവിധായകരോ പെന്‍ഷനാകുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രം പെന്‍ഷനാകണമെന്ന് പറയുന്നതിന്റെ യുക്തി എന്താണ്? കുറഞ്ഞ പക്ഷം സത്യന്‍ അന്തിക്കാട്‌ എങ്കിലും സിനിമാ രംഗത്ത്‌ നിന്ന് വിരമിക്കണം.
**************************************
— feeling 100 രൂപക്ക് എന്തോരം കപ്പലണ്ടി മുട്ടായി കിട്ടുമായിരുന്നു!

FB ഇരകള്‍!

അതി മനോഹര നൃത്ത ചുവടുകളുമായി സൂപ്പര്‍ സ്റ്റാറുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ സന്തോഷ്‌ പണ്ഡിറ്റിനെ അവര്‍ തെറി വിളിച്ചു. പുറമേ കാണിക്കുന്ന ജാഡ കളിക്കളത്തില്‍ കുറഞ്ഞു പോയി എന്ന കുറ്റത്തിന് ശ്രീശാന്തിനെ തെറി വിളിച്ചു. സൗത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് അറിയുന്ന ഒരേ ഒരു നടനായിപ്പോയത് കൊണ്ട് പൃഥി രാജിനെയും വെറുതെ വിട്ടില്ല. കാരണവരുടെ മനസ് ആയതു കൊണ്ടാകണം പെണ്ണുങ്ങള്‍ ജീന്‍സ് ഇടുന്നത് ഭംഗിയല്ല എന്ന് പറഞ്ഞ ഗാന ഗന്ധര്‍വ്വനേയും കടിച്ചു കുടഞ്ഞു. മംഗള്‍യാന്‍ വിഷയത്തില്‍ കാര്‍ട്ടൂണ്‍ വരച്ച ന്യൂയോര്‍ക്ക് ടൈംസിനെ തെറി വിളിച്ച മലയാളിയുടെ ആവേശം കണ്ടാല്‍, അവസരം കിട്ടിയിരുന്നെങ്കില്‍ ന്യൂ യോര്‍ക്കില്‍ പോയി നേരിട്ട് തെറി വിളിക്കാനും മടിയില്ല എന്ന് തോന്നും. പത്തോ പന്ത്രണ്ടോ രാജ്യത്ത് മാത്രം കളിക്കുന്ന ക്രിക്കറ്റ് എന്ന കളിയിലെ വെറുമൊരു കളിക്കാരനായ സച്ചിനെ അറിയില്ല എന്ന് പറഞ്ഞ മരിയ ഷറപ്പോവയെ ക്രൂശിലേറ്റി. രഞ്ജിനി ഹരിദാസിനെ ഒന്നിലധികം പ്രാവശ്യം എഫ്ബി വാളില്‍ വലിച്ച് ഒട്ടിച്ചു മലയാളി ശിങ്കങ്ങള്‍. പിന്നെ പ്രിയപ്പെട്ട ലാലേട്ടന്‍, സ്റ്റേജില്‍ തൊണ്ട വേദന കാരണം ചുണ്ടനക്കി പാടിയ കുറ്റത്തിന് പോയത് ഒരു കോടി! നാട്ടുകാരുടെ തെറിയും. അച്ഛനെക്കാള്‍ മികച്ച നടന്‍ മകനാണ് എന്ന് പറഞ്ഞ രാംഗോപാല്‍ വര്‍മ, ദുല്‍ഖറിനെക്കാള്‍ ഫാന്‍സ്‌ മമ്മൂട്ടിക്കാണെന്നു മനസിലായപ്പോള്‍ പതിയെ പിന്‍വാങ്ങി. തെറി കുറേ കേട്ടെങ്കിലും കുഴിമറ്റം ഒറ്റയടിക്ക് അപ്രശസ്ത സാഹിത്യകാരന്‍ എന്ന ദുഷ്പേര് മാറ്റി പ്രശസ്ത സാഹിത്യകാരന്‍ ആക്കി. നന്ദി, ലെഗ്ഗിന്സിന്!
കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും മാണിയും പിണറായിയും കേട്ട തെറികള്‍ ഈ പേജ് താങ്ങാത്തത് കൊണ്ട് തല്ക്കാലം വിട!.
_____________________
എഫ്ബി അടവ് നയം: സാമൂഹ്യ പ്രശ്നങ്ങളില്‍ നിശബ്ദത. സ്വന്തം ഫോട്ടോകള്‍ പോസ്റ്റുക, കിട്ടുന്ന ലൈക്കുകള്‍ കൊണ്ട് തൃപ്തിപ്പെടുക.