Sunday, June 21, 2009

ബാവറയും അവനും അവളും പിന്നെ ഐപാഡും

നിളയുടെ തീരങ്ങളില്‍ തണല്‍ വന്നു തുടങ്ങിയപ്പോള്‍ അവന്‍ അവളോട്‌ പറഞ്ഞു.
'ജനിക്കുന്നെങ്കില്‍ നല്ല കുടുംബത്തില്‍ ജനിക്കണം'
'എന്താണ് അങ്ങനെ പറയാന്‍?' (ഇലയില്‍ നിന്ന് നീര്‍ത്തുള്ളി വീഴുന്ന ശബ്ദത്തില്‍ അവള്‍ ചോദിച്ചു എന്ന് സാഹിത്യം).
'ഇല്ലെങ്കില്‍ ബീച്ചില്‍ കപ്പലണ്ടി വിറ്റു നടക്കാം'.
'നല്ല കുടുംബത്തില്‍ ജനിച്ചിട്ട് എത്രയോ പേര്‍ ചീത്തയായി പോകുന്നു'.
'നല്ല കുടുംബമെന്നാല്‍ സമ്പത്ത്‌ അധികമുള്ള കുടുംബമെന്നല്ല.'
'പിന്നയോ?'
'സ്നേഹം! ഉദാത്തമായ പൈതൃകമുള്ളവര്‍'.
ഉത്തരത്തില്‍ 'പൈതൃകം' എന്ന വാക്ക് വന്നതോട് കൂടി സംഭാഷണത്തില്‍ ഒരു മൌനം. ഒപ്പം കഥയിലും. മാന്യ പ്രേക്ഷകര്‍ ക്ഷമിക്കണം. (സദയം).
- ആഫ്റ്റര്‍ ദി ബ്രേക്ക്. -
'നീ നിന്‍റെ കുട്ടികളുടെ കഴിവുകള്‍ അംഗീകരിക്കണം'
അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി.
'പറയുന്നെങ്കില്‍ വിശദമായി പറയൂ.'
'ഇന്നത്തെ കുട്ടികള്‍ നാളത്തെ പൌരന്മാര്‍ എന്ന് ആപ്തവാക്യം! ഓരോ കുട്ടിയേയും സ്വയം പര്യാപ്തമായ ഓരോ വ്യക്തി ആയി കാണണം. നിങ്ങളെക്കാള്‍ അവനു ബുദ്ധിയും ആത്മവിശ്വാസവും ഉണ്ടെന്നു സമ്മതിച്ചു കൊടുക്കൂ.'
'ഇതൊക്കെ ഇപ്പോള്‍ പറഞ്ഞിട്ടെന്താ? '
'അന്യരുടെ നല്ല ഗുണങ്ങള്‍ മാറ്റി വെച്ചിട്ട് കുറ്റങ്ങള്‍ മാത്രം പറയുന്നവരുടെ ലോകമാണിത്. കുറ്റം പറയുന്ന ആള്‍ക്ക് സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാനും പറ്റുന്നില്ല.'
'കുറ്റം പറയുന്ന അച്ചിക്ക് കുത്തിയിരിക്കാന്‍ നേരമില്ല അല്ലെ?'
(കഥയില്‍ വീണ്ടും ബ്രേക്ക്‌. അവര്‍ക്കിടയില്‍ മൌനം. കാരണം ഒരു പഴഞ്ചൊല്ലിന്റെ രംഗ പ്രവേശം.)
പെട്ടെന്ന് ഓര്‍മ്മിച്ചത് പോലെ അവള്‍ പറഞ്ഞു.
'ചേച്ചിയുടെ കല്യാണമുറപ്പിച്ചു'
കാത്തു കാത്തിരുന്ന ഒരു വിഷയം കിട്ടിയത് പോലെ അവന്‍ അനന്തതയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
'വുമെന്‍ ( women) അതായതു സ്ത്രീ അവള്‍ക്കെന്നും ഒരു സ്ഥാനം മാത്രമേയുള്ളൂ. wife of men - ഏതെങ്കിലും ഒരു പുരുഷന്റെ ഭാര്യയായിരിക്കുക.'
'ങ്ഹാ. സ്ത്രീത്വത്തെ കുറിച്ച് പറയരുത്, നമ്മള്‍ തമ്മില്‍ തെറ്റും കേട്ടോ'
'തീര്‍ന്നില്ല, wife അഥവാ ഭാര്യക്ക്‌ ഒരു നിര്‍വ്വചനം കൂടി ഉണ്ട്.'
- നിശബ്ദത -
'ഇല്ലെങ്കില്‍ കേട്ടോളു, വണ്ടര്‍ഫുള്‍ ഇന്‍സ്ട്രമെന്റ് ഫോര്‍ എന്ജോയ് മെന്റ് '
അവളില്‍ ഒരു നടുക്കം ഉണ്ടായി. ഇനി എന്ത് പറയും. (എന്റെ രണ്ടു കഥാപാത്രങ്ങളും എനിക്ക് തുല്യരായത് കൊണ്ട് ഈ ചെറിയ ഒരു ഇടവേള കൂടി അനുവദിക്കണം)
അവന്‍ തന്നെ തുടങ്ങി.
'വില്ലന്‍ വിരൂപനും വൃത്തികെട്ടവനും ആയിരിക്കണം'
'പ്രാസമുണ്ട് ' അവള്‍ മറുപടി പറഞ്ഞു.
'പ്രാസവും അലങ്കാരവും കവിതയില്‍ മാത്രം പോര. ജീവിതത്തിലും വേണം.'
'നുണ പറയാനുള്ള കഴിവും വേണം.'
'നിലനില്‍പ്പിനുവേണ്ടി ഒരു ദിവസം ഒന്നോ രണ്ടോ മാത്രം'
'പറയുന്നതൊന്നും നടക്കുന്നില്ലങ്കിലോ?'
'അപ്പോള്‍ ദൈവത്തെ വിളിക്കണം, അങ്ങനെ അല്ലെ ദൈവം ജീവിച്ചു പോകുന്നത്, നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടിയാല്‍ ദൈവത്തിനെന്തു വില?'
'ദൈവമേ, ദൈവ നിന്ദ ! ഇദ്ദേഹത്തോട് ക്ഷമിക്കേണമേ'
(ദൈവത്തോട് മാപ്പ്, എന്റെ കഥാപാത്രങ്ങളില്‍ ഒരാള്‍ നിരീശ്വര വാദി ആണെന്ന് ഞാന്‍ അറിഞ്ഞില്ല. കഥാപാത്ര സൃഷ്ടിയില്‍ ഒരു ചെറിയ കൈപ്പിഴ. എല്ലാവര്ക്കും ദൈവത്തിനോട് പ്രാര്‍ഥിക്കുന്നതിനുവേണ്ടി ഒരു ചെറിയ ഇടവേള. 'എല്ലാ നല്ല ആഗ്രഹങ്ങളും സാധിച്ചു തരണേ.')
'നോക്ക് ഒരല്പ നേരത്തേക്ക് കരണ്ട് പോയാല്‍ എന്ത് പറ്റും?'
'ഹാവൂ , മുഷിപ്പന്‍ സീരിയലുകളില്‍ നിന്ന് രക്ഷപ്പെട്ടു.'
'ഇതാണ് ഞാന്‍ പറഞ്ഞത്, കുറ്റം കണ്ടു പിടിക്കാനാണ് എല്ലാവര്ക്കും താല്‍പ്പര്യം! ഒരു സീരിയലിന്റെയോ സിനിമയുടെയോ പിന്നിലെ യാതനകള്‍ നീയറിയുന്നുണ്ടോ?
'തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വേദനയോളം വരുമോ?'
'തൊഴിലില്ലാത്തവര്‍ സീരിയല്‍ ഉണ്ടാക്കട്ടെ, കറണ്ടു പോയാല്‍ മെഴുകുതിരി വെളിച്ചത്തില്‍ കഥയെഴുതട്ടെ, 'വെളിച്ചം ദുഃഖമാണുണ്ണി, ചുവപ്പ് കലര്‍ന്ന ചെറിയ ഇരുട്ടല്ലോ സുഖപ്രദം'
'നിങ്ങള്‍ മദ്യപിക്കാന്‍ ബാറില്‍ കയറിയിട്ടുണ്ട് അല്ലെ'
'അസൂയക്കാര്‍ പലതും പറയും.'
'എല്ലാമെല്ലാം ഒരാളുടെ ഇഷ്ടമാകുമ്പോള്‍ മറ്റുള്ളവര്‍ എന്ത് ചെയ്യണം'
'ബുദ്ധിയുണ്ടെങ്കില്‍ മന്ദബുദ്ധികളായി അഭിനയിക്കണം'
(ദയവായി എന്റെ കഥാപാത്രങ്ങള്‍ക്ക് അടുത്ത ഒരു വിഷയത്തെ കുറിച്ച് ആലോചിക്കാന്‍ അല്പം സമയം തരു..)
'ലോകം മുഴുവന്‍, അല്ലെങ്കില്‍ വേണ്ട - എനിക്ക് എന്റെ രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒരാളാകണം! പറയു, ഞാന്‍ എന്ത് ചെയ്യണം' - അവന്‍'
നിങ്ങളുടെ നെറ്റി ചന്ദ്രക്കലയുടെ ആകൃതിയില്‍ ആണോ? കയ്യില്‍ സൂര്യമണ്ഡലത്തില്‍ രഥത്തിന്റെ അടയാളമുണ്ടോ?'
'നെറ്റി പൂര്‍ണ്ണ ചന്ദ്രനെ പോലെ കഷണ്ടിയാണ്, കയ്യില്‍ ആയുര്‍ രേഖയും ഹൃദയ രേഖയും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു'
'അസൂയക്കാര്‍ക്ക് ഈ ലോകത്തിന്റെ ബ്ലാക്ക്‌ ഹോളിലാണ്‌ സ്ഥാനം. കഷണ്ടിക്കാര്‍ക്കും. 'ഗോ ടു ദ ഹെല്‍ ' '
'തമാശ കളഞ്ഞിട്ടു കാര്യത്തിലേക്ക് വരൂ. എനിക്ക് എല്ലാരും അറിയുന്ന ഒരാളാകണം, പറയു. എന്ത് വഴി.'
(പതിവിനു വിപരീതമായി ഈ സംഭാഷണത്തിന്റെ ഗതി തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തിയിരിക്കുന്നു. എന്തെങ്കിലും ആയിതീരണമെന്നുള്ള അയാളുടെ ആത്മാര്‍ഥത കൊണ്ടാകാം. വരൂ, നോക്കാം.) 'എന്താണാലോചിക്കുന്നത്, പറയു. എന്ത് വഴി.'
'പറയാം.' (പെരുവഴിയെന്നു മനസ്സില്‍.)
'നിങ്ങള്‍ നിങ്ങളുടെ പേരിനോടൊപ്പമുള്ള വാലുകള്‍ മുറിച്ചു കളയു.'
'പ്രിയദര്‍ശന്‍ , മോഹന്‍ലാല്‍, എന്നപോലെ അല്ലെ. ഇന്‍ഷ്യലുമില്ല സ്ഥലപ്പേരുമില്ല. കൊള്ളാം.'
(അമ്പട കള്ളാ, സിനിമാ രംഗത്താണ് നോട്ടം അല്ലെ. ശെരിയാക്കി തരാം.)
'പക്ഷെ ജന്മം നല്‍കിയ അച്ചനെയും അമ്മയേയും സ്വന്തം നാടിനെയും വീടിനെയും മറക്കണമല്ലേ...'
'അതെ പ്രശസ്തിക്കു വേണ്ടി ചെറിയൊരു ത്യാഗം. തല്‍ക്കാലത്തേക്ക് മാത്രം. പിന്നീട് നിങ്ങള്ക്ക് ഒരു അഭിമുഖത്തിലോ അത്മകഥയിലോ എല്ലാം വിശദമായി ഓര്‍ക്കാമല്ലോ.'
'ശെരി, സമ്മതിച്ചിരിക്കുന്നു. എന്നിട്ട്....?'
'മുടി രണ്ടു വശത്തേക്കും ചീകണം.'
'ഐസക്‌ ന്യുട്ടനെ പോലെ അല്ലെ.'
'അതെ ഇനി സോക്രട്ടീസിനെ പോലെ ചിന്തിക്കു, ഡാവിഞ്ചിയെ പോലെ പണി എടുക്കു'
( മൂന്നു വിദേശികള്‍ തുടര്‍ച്ചയായി കടന്നു വന്നതിനാല്‍ നിങ്ങള്‍ ന്യായമായും ഒരു ബ്രേക്ക്‌ പ്രതീക്ഷിക്കുന്നുണ്ടാവും. മാത്രമല്ല നമ്മുടെ സുഹൃത്ത് ഒരു ഞെട്ടലില്‍ നിന്ന് വിമുക്തനായി വരുന്നതേയുള്ളൂ. തീര്‍ച്ചയായും ഇതാ ഒരു ഇടവേള. വിദേശികളെ അതിഥികളായി സ്വീകരിക്കു. സുഹൃത്തുക്കളായി മടക്കി അയയ്ക്കു എന്നല്ലേ കേരള ടൂറിസം. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു മൂന്നു പേര്‍ക്കും സ്വാഗതം.)
'കവാടങ്ങള്‍ തുറക്കുന്നതാര്‍ക്ക് വേണ്ടി?' അവള്‍ ചോദിച്ചു.
'ഭിക്ഷക്കാരെയും പട്ടികളെയും ഓടിക്കാനാവും.'
'ഇവര്‍ പിന്നെ എങ്ങനെ ജീവിക്കണം.?'
'സ്വന്തമായി അധ്വാനിക്കാത്തവന് ഈ ഭുമിയില്‍ സ്ഥാനമില്ല.'
'രാഷ്ട്രീയക്കാര്‍ അധ്വാനിക്കാതെ ജീവിക്കുന്നവരല്ലേ'
'അവര്‍ ആകാശത്തിലെ പറവകളാണ്. ജനങ്ങള്‍ വിതയ്ക്കുന്നത് അവര്‍ കൊയ്യുന്നു.'
'എന്താണ് പോസിറ്റീവ് ആയി ചിന്തിച്ചാല്‍?'
'ഒഴുക്കിനൊത്ത് നീന്തുന്നവന്‍ എന്ന് ജനം കളിയാക്കില്ലെ ?'
'അത് കൊണ്ടാണോ അവാര്‍ഡ്‌ സിനിമകള്‍ ഇഷ്ടമല്ലാത്തത്‌?'
'സിനിമ സാങ്കേതിക വിദ്യയുടെ കലയാണ്. അവാര്‍ഡ്‌ സിനിമയേക്കാള്‍ ഡോക്യുമെന്റ്രി ആണ് എനിക്കിഷ്ടം.'
'മനുഷ്യനും മൃഗവും തമ്മില്‍ ഒരു വ്യത്യാസം പറയു.'
'രണ്ടെണ്ണം പറയാം, മനുഷ്യന്‍ പ്രശംസയില്‍ മയങ്ങുന്നു, മൃഗങ്ങള്ക്കാവട്ടെ കോംപ്ലെക്സും ഇല്ല.'
'ഇഷ്ടപെട്ട ദൈവവചനം പറയു.'
'ദൈവ വചനത്തേക്കാള്‍ എന്റെ വചനം കേള്‍ക്കു'
'പറയു, കേള്‍ക്കട്ടെ.'
'ദൈവം മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ചത്, അവന്‍ മണ്ണിലുറച്ചു നില്‍ക്കാനാണ് '
'മനസ്സിലായില്ലല്ലോ'
'അഹങ്കാരം കൊണ്ട് അവന്റെ കാലുകള്‍ ആകാശത്തേക്ക് ഉയരാന്‍ പാടില്ല. എങ്കില്‍ അവനാണ് സര്‍വ്വ സൌഭാഗ്യങ്ങളും'
'ദൈവമേ, കലിയുഗത്തില്‍ മറ്റൊരവതാരമോ?'
'പ്രവാചകന്മാര്‍ക്കു പണ്ടും ഒരു വിലയുമില്ലല്ലോ'
'പിണങ്ങണ്ട ... കോമ്പ്രമൈസ്. ഈ ചെറിയ കാര്യങ്ങള്‍ പറഞ്ഞു നമ്മള്‍ എന്തിനു സമയം പാഴാക്കണം, ഉറുമ്പ് അതിന്റെ വഴിക്ക് പോകട്ടെ'
'എങ്കില്‍ നമുക്ക് 'ബാവര'യെ കുറിച്ചോ ഐപാഡിനെ കുറിച്ചോ സംസാരിക്കാം.'
'വെറുതെ തമാശ പറയാതെ ഇച്ചായാ, നമുക്ക് നമ്മളെ കുറിച്ച് പറയാം.'
അയാള്‍ പൊട്ടിച്ചിരിച്ചു. 'നല്ല കാര്യം'
'ഇത് സ്വാര്‍ത്തതയാണെന്നാവും പറയാന്‍ പോകുന്നത് 'അവള്‍ പരിഭവിച്ചു, (ക്ഷമിക്കണം, കാര്യം പറയുന്നിടത്ത് സാഹിത്യം കടന്നു വരാന്‍ ഞാന്‍ അനുവദിക്കില്ല.)
'അല്ല. ഇതാണ് യഥാര്‍ത്ഥ ജീവിതം, നീയാണ് ടിപ്പിക്കല്‍ സ്ത്രീ'
"കഭി കഭി മേരെ ദില്‍ മേം ...." ബാക്കി ആഴ്ന്നിറങ്ങുന്ന ഒരു ഹമ്മിങ്ങിലേക്ക് കടന്നപ്പോള്‍ 'എന്താടോ ഒരു മൂളിപ്പാട്ട് ' എന്ന ചോദ്യവുമായി സുഹൃത്ത്‌ കടന്നു വരുന്നു. അനുവാദമില്ലാതെ കടന്നു വന്ന ഇടപെടല്‍ മൂലം 'കട്ട് ' പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു.