Sunday, April 8, 2018

ചരിത്രം മാറ്റി മറിച്ച മൂന്ന് സിനിമകള്‍



ഒന്ന്: എസ്ര
******************************
രണ്ട് നിലകളിലായി പത്തിരുപത് മുറികളുള്ള ഒരു വീട്. ആക്രി സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന തട്ടിന്‍ പുറം ഉറപ്പായിട്ടും വേണം. 
രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും ലൈറ്റ് ഇടാതെ വീട് മുഴുവന്‍ തപ്പാന്‍ ഇറങ്ങുന്ന നായകന്‍ ഒന്ന്. ലൈറ്റിന്റെ സ്വിച്ച് ഇട്ടാലും മിന്നി മിന്നി കത്തിക്കാന്‍ അറിയാവുന്ന ഇലക്ട്രീഷ്യന്‍ രണ്ട്. തനിയെ തുറക്കുകയും അടയുകയും ചെയ്യുന്ന വാതില്‍ ഒന്നോ രണ്ടോ. നിഴല് കണ്ടാല്‍ പേടിച്ച് നിലവിളിക്കാന്‍ അറിയുന്ന നായിക ഒന്ന്. അലറി വിളിച്ചാലും വിളി കേള്‍ക്കാത്ത ജോലിക്കാരി ഒന്ന്. മലയാളമല്ലാതെ വേറെ ഏതെങ്കിലും ഭാഷയില്‍ എന്തെങ്കിലും മുദ്രണം ചെയ്ത പെട്ടി ഒന്ന്. ഒന്ന്‍ രണ്ട് പേരെ വായുവില്‍ ഉയര്‍ത്തി നിര്‍ത്താന്‍ ബലമുള്ള കയര്‍ 100 മീറ്റര്‍. കാറ്റ്, മഴ തുടങ്ങിയവ ഉണ്ടാക്കുന്ന യന്ത്രം രണ്ടെണ്ണം വീതം. 23 വര്‍ഷം മുന്‍പിറങ്ങിയ മണിച്ചിത്രത്താഴിലെ 'നാഗവല്ലി'യുടെ ബാധ ഇത് വരെ ദേഹത്ത് നിന്ന് ഒഴിഞ്ഞു പോകാത്ത സംവിധായകന്‍ ഒന്ന്.
'എന്നാ പിന്നെ ഞാനങ്ങോട്ട്...'
'നിക്കവിടെ! ഇത്രേം സാധനങ്ങള്‍ കൂട്ടി വെച്ചിട്ട് താനെങ്ങോട്ടാ ഈ പോകുന്നത്..'
'അല്ല ഒരു ഹൊറര്‍ സിനിമ പിടിച്ചിട്ട് വരാം...'
'വേഗം വേണം. എന്നിട്ട് വേണം ഒന്ന്‍ പേടിക്കാന്‍. വിനയന്റെ ഡ്രാക്കുള കണ്ടിട്ട് പേടിച്ചതാ ലാസ്റ്റ്.

****************************
'എസ്ര' കണ്ടിട്ട് 'ജോമോന്റെ സുവിശേഷം' കണ്ടത് കൊണ്ടാകണം സത്യന്‍ അന്തിക്കാടിനോട് ബഹുമാനം കൂടി വരുന്നത്. മുന്‍ സിനിമകളെ അപേക്ഷിച്ച് സെന്റിമെന്‍സ് അല്പം കുറവാണെങ്കിലും ഇത്രേം കഥാപാത്രങ്ങളില്‍ ഒരാളെയെങ്കിലും അനാഥനാക്കാമായിരുന്നു.


*********************************
രണ്ട്: കൃഷ്‌ 3
*********************************

നമ്മള്‍ ഇന്ത്യാക്കാര്‍ അമേരിക്കയേക്കാള്‍ 20 വര്‍ഷം പിറകിലാണെന്ന് ആഗോളവല്‍ക്കരണത്തിന് മുന്പൊരു വര്‍ത്തമാനം ഉണ്ടായിരുന്നു. സിനിമയുടെ കാര്യത്തില്‍ ആ പറഞ്ഞത് ഇപ്പോഴും അക്ഷരം പ്രതി ശെരിയാണെന്ന് 'കൃഷ്‌ 3' തെളിയിക്കും. തൊണ്ണൂറുകളില്‍ ജെയിംസ് കാമറൂണും ഷ്വാസ്നെഗറും മതിയാക്കി പോയ സ്ഥലത്ത് നിന്നാണ് രാകേഷ് റോഷനും ഹൃത്വിക് റോഷനും തുടങ്ങുന്നത്.
കുട്ടിക്കാലത്ത് വഴി പിരിഞ്ഞു പോയ രണ്ട് കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ ഒരാള്‍ കൊള്ളസംഘം തുടങ്ങുന്നു. മറ്റൊരാള്‍ നായകനാകുന്നു. ഒരു മല തുരന്ന്‍ അതിനുള്ളിലാണ് കൊള്ളസംഘതിന്റെ ആസ്ഥാനം (പരിസ്ഥിതിക്കാര്‍ ആരും കണ്ടില്ലേ.??). വില്ലന്‍ ഒരു കാരണവുമില്ലാതെ രോഗം പരത്തുന്ന കുറെ ബാക്ടീരിയകളെ നാലുപാടും വിതറുകയാണ്‌. നായകന്‍ വിടുമോ. തൃശൂര്‍ പൂരത്തിന് കത്തിക്കുന്ന അമിട്ടില്‍ കരിമരുന്നിന് പകരം മറുമരുന്ന് നിറച്ച് ആകാശത്ത് പൊട്ടിച്ച് പകരം വീട്ടി. കലി മൂത്ത വില്ലന്‍ നായകന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോകുന്നു. നായകന്റെ നീക്കങ്ങള്‍ അറിയാന്‍ വില്ലന്‍ തന്റെ സംഘത്തിലെ ഒരു സ്ത്രീയെ നായകന്റെ വീട്ടിലേക്ക് വിടുന്നു. (സ്ത്രീയെ വിട്ടതാണ് വില്ലന് പറ്റിയ ആദ്യത്തെ മണ്ടത്തരം.) ആള്‍മാറാട്ടത്തില്‍ വീട്ടില്‍ കടന്ന് കൂടിയെങ്കിലും ഒരു ചുംബനത്തില്‍ എല്ലാം മറന്ന വില്ലത്തി നായകന്റെ കൂടെ ചേരുന്നു. നായകനും വില്ലത്തിയും നേരെ വില്ലന്റെ കൊള്ള സങ്കേതത്തിലേക്ക്. പിന്നെ പൂരത്തിന്റെ വെടിക്കെട്ടിന്റെ കലാശക്കൊട്ടാണ്. ഉരുക്ക് പാളികള്‍ ശരീരത്ത് പൊതിഞ്ഞതാണ് വില്ലന് പറ്റിയ രണ്ടാമത്തെ തെറ്റ്. ശക്തിയായ ചൂടില്‍ പാവം വില്ലന്‍ ഉരുകി ഒലിച്ചു പോയില്ലേ.
കഥ കേട്ടിട്ട് പ്രേംനസീര്‍ -ജോസ് പ്രകാശ്‌ -എം.എന്‍ നമ്പ്യാര്‍ സിനിമയാണോ എന്നൊരു സംശയം ഉണ്ടാകുന്നുണ്ടോ. പണ്ട് സിംഗപ്പൂരിലും ജോര്‍ദാനിലും പോയി ഷൂട്ട്‌ ചെയ്യാനുള്ള കാശും 3ഡി ഗ്രാഫിക്സും ഒന്നും ഇല്ലാത്തത് കൊണ്ട് മാത്രം പ്രേം നസീര്‍ അമാനുഷികനായില്ല.
**************************************

മൂന്ന്: വിനയന്റെ ഡ്രാക്കുള
**************************************

ഒരു കോമഡി സിനിമ കണ്ടിട്ട് കുറെ നാളായത് കൊണ്ടാണ് 'ഡ്രാക്കുള' കാണാന്‍ കേറിയത്‌..,. എന്തായാലും വിനയന്‍ നിരാശപ്പെടുത്തിയില്ല. ഏത് ഉഗാണ്ടക്കാരനിലും മലയാളി ബന്ധം കണ്ടു പിടിക്കുന്ന 'മനോരമ ടെക്നിക്' വിനയന്‍ കോപ്പി അടിച്ചതോട് കൂടി ഡ്രാക്കുളയുടെ ഗ്യാസ് പോയി. അല്ലെങ്കില്‍ ഡ്രാക്കുളക്ക് ഇത്തിരിയെങ്കിലും ബോധം ഉണ്ടായിരുന്നെങ്കില്‍ മലയാളിയുടെ ദേഹത്ത് കേറി കേരളത്തിലേയ്ക്ക് വരരുതായിരുന്നു. 'മലയാളി ഡ്രാക്കുള' ആയതോട്‌ കൂടി ശക്തിമാനായ ഡ്രാക്കുളയുടെ ശക്തിയും പോയി, തളക്കാന്‍ വന്ന മന്ത്രവാദിയുടെ ശക്തിയും പോയി. വെറും സൂര്യപ്രകാശം ഏറ്റല്ലേ കത്തി ചാമ്പലായി പോയത്. (വെയിലത്ത്‌ ഇറങ്ങി മലയാളി പണി എടുക്കില്ല എന്ന് പറയാതെ പറഞ്ഞു.) അവസാനം ഒരു ഭീക്ഷണിയും. 'അവന്‍ വീണ്ടും വരും' എന്ന്. അതായത് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാം. പിന്നെയും ഒരു സംശയം ബാക്കി, 'ഡ്രാക്കുള ഷേവ് ചെയ്യുമോ? ആലോചിച്ച് ആലോചിച്ച് തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പിന്നില്‍ അശരീരി പോലെ ഡ്രാക്കുളയുടെ ശബ്ദം കാതില്‍.,. "ആ വിനയനെ കാണുന്നെങ്കില്‍ എന്നോട് ഈ ചതി ചെയ്യണ്ടായിരുന്നു എന്ന് പറഞ്ഞേക്കണേ"
** എന്തെങ്കിലും അബദ്ധം പറ്റിയാല്‍ 'വിനയന്‍റെ ഡ്രാക്കുള കണ്ടത് പോലെയായി' എന്നൊരു പുതുചൊല്ല് വരാന്‍ സാധ്യതയുണ്ട്.



No comments: