Saturday, January 19, 2013

കവിത - അത്യന്താധുനികം ഉണ്ടാകുന്നത് (ഉണ്ടാക്കുന്നത്)!

മഞ്ഞു വീണ ചതുപ്പ് നിലങ്ങളില്‍ ഞാനെന്റെ കൈക്കോട്ട് ഊരി വെച്ചു. അര്‍ക്കന്‍ അരിശം തീരാതെ ചൂട് കാറ്റായി വീശി. നീ വരില്ലേ പ്രിയേ എന്ന് വിളിച്ചു ചോദിയ്ക്കാന്‍ മൊബൈലില്‍ റേഞ്ചും പോയി. കറുത്ത കാട്ടാളന്റെ നിലവിളി കാതടച്ചു മുഴങ്ങി. കേള്‍വി ശക്തി പോയത് കൊണ്ട് ചെറു മര്‍മ്മരമായി തഴുകി. 
ഒഴുകി ഞാനൊരു നീര്ക്കുമിളയായി സ്വയം അലിഞ്ഞില്ലാതായി. 
"ഛെ. ഇതെന്തോന്നാ മനുഷ്യാ നിങ്ങളീ എഴുതി കൂട്ടുന്നെ." പുറകില്‍ ഭാര്യയുടെ ശബ്ദം കേട്ടാണ് ബോധം വന്നത്. ശെരിയാണല്ലോ. ഒന്ന് കൂടി വായിച്ചു നോക്കി. ഒന്നും മനസിലാകുന്നില്ലല്ലോ. കുറെ നാള്‍ കഥ ഒന്നും എഴുതാത്തതിന്റെ ദോഷമാ. ഇനി എന്ത് ചെയ്യും. ഇത്രയും ടൈപ്പ് ചെയ്തത് വേസ്റ്റ് ആയല്ലോ ദൈവമേ. ഒന്ന് കൂടി വായിച്ചു നോക്കി. ഏതോ ഒരു ഉള്‍പ്രേരണയില്‍ കൈ കീ ബോര്‍ഡിലെ എന്റര്‍ കീയിലേയ്ക്ക് നീങ്ങി. പിന്നെ രണ്ട് - മൂന്ന് വാക്കുകള്‍ വീതം വിട്ട് വിട്ട് എന്റര്‍ കീ അമര്‍ത്തി. 
>>>>>>>>>>>>>>>>>>
മഞ്ഞു വീണ 
ചതുപ്പ് നിലങ്ങളില്‍
ഞാനെന്റെ കൈക്കോട്ട് 
ഊരി വെച്ചു. 
അര്‍ക്കന്‍ അരിശം തീരാതെ 
ചൂട് കാറ്റായി വീശി. 
നീ വരില്ലേ പ്രിയേ 
എന്ന് വിളിച്ചു ചോദിയ്ക്കാന്‍ 
മൊബൈലില്‍
റേഞ്ചും പോയി. 
കറുത്ത കാട്ടാളന്റെ 
നിലവിളി 
കാതടച്ചു മുഴങ്ങി. 
കേള്‍വി ശക്തി
പോയത് കൊണ്ട് 
ചെറു മര്‍മ്മരമായി തഴുകി. 
ഒഴുകി ഞാനൊരു
നീര്ക്കുമിളയായി
സ്വയം അലിഞ്ഞില്ലാതായി. 
>>>>>>>
ആഹാ. എന്ത് മനോഹരമായ കവിത. ഇനി തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഒരു കാട്ടാക്കട ട്യൂണ്‍ കൂടി ഇട്ടാല്‍ സീഡിയിലും ആക്കാം. 

>>>>>
(ഫെയ്സ് ബുക്കിലെ  
എല്ലാ കവികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.)

No comments: